കളമശേരി
കളമശേരി നഗരസഭയിലെ പൊട്ടച്ചാൽ തോട് പ്രളയനിവാരണ പദ്ധതി നിർമാണം ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ദശകങ്ങളായി കളമശേരി നഗരസഭയിലെ ആയിരക്കണക്കിന് കുടുംബങ്ങൾ മഴക്കാലത്ത് അനുഭവിച്ചിരുന്ന ദുരിതപൂർണമായ അവസ്ഥയ്ക്ക് ശാശ്വതപരിഹാരമുണ്ടാക്കുന്നതിന് വ്യവസായമന്ത്രി പി രാജീവിന്റെ നിർദേശപ്രകാരം ആവിഷ്കരിച്ച പദ്ധതിയാണിത്. അമൃത് പദ്ധതിയിൽ നിർമിക്കുന്ന വാട്ടർ ടാങ്കിന്റെ നിർമാണോദ്ഘാടനവും 2018ലെ പ്രളയത്തിൽ തകർന്ന മുട്ടാർ പാലത്തിന്റെ പുനർനിർമാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. ആലുവയിലെ നിർദിഷ്ട 190 എംഎൽഡി പദ്ധതി പൂർത്തിയാകുമ്പോൾ 40 എംഎൽഡി കുടിവെള്ളം കളമശേരിക്ക് ലഭിക്കുമെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനായി. പ്രദേശത്തെ പ്രളയ – വെള്ളക്കെട്ട് സാധ്യതകൾ പൂർണമായി ഒഴിവാക്കാനാണ് പൊട്ടച്ചാൽ തോട് പ്രളയനിവാരണ പദ്ധതി നടപ്പാക്കുന്നതെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. വർഷങ്ങളായി വെള്ളക്കെട്ടുള്ള പ്രദേശത്ത് ബോക്സ് കൽവർട്ട് ഉപയോഗിച്ച് വീതികൂട്ടി തോട് സംരക്ഷിക്കുന്നതാണ് പദ്ധതി. ജനവാസമേഖലകളായ പൊട്ടച്ചാൽ, കുസാറ്റ് തുടങ്ങിയ മേഖലകളിൽ വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കാൻ പദ്ധതിയിലൂടെ കഴിയും. 11.93 കോടി രൂപ്യ്‌ക്കാണ് നിർമാണക്കരാർ ഒപ്പുവച്ചത്. കളമശേരി നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ, വാട്ടർ അതോറിറ്റി ഡയറക്ടർ ബോർഡ് അംഗം ഉഷാലയം ശിവരാജൻ, ജില്ലാ വികസനസമിതി അംഗം ജമാൽ മണക്കാടൻ, എ എം യൂസഫ്, കെ ടി മനോജ്, എ കെ നിഷാദ് തുടങ്ങിയവർ സംസാരിച്ചു.

