കളമശേരി: മണ്ഡലം പിടിച്ചെടുക്കാൻ ‘അങ്കത്തട്ടിൽ’ ഉറച്ച ചുവടുവെപ്പുകളുമായി യു.ഡി.എഫ് സാരഥി അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ കളത്തിലിറങ്ങി. സ്ഥാനാർത്ഥി പ്രഖ്യാപനം വന്ന നിമിഷം മുതൽ കളമശേരിയുടെ രാഷ്ട്രീയ വീഥികളിൽ ആവേശം അണപൊട്ടി ഒഴുകുകയാണ്. ഇന്നലെ വൈകിട്ട് ടി.വി.എസ് ജംഗ്ഷനിലെ കോൺഗ്രസ് ഹൗസിൽ എത്തിയ ഗഫൂറിന് ലഭിച്ച സ്വീകരണം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനയായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
നേതാക്കളുടെ മഹാസംഗമം; ആവേശം കടലായി!
കോൺഗ്രസ് – മുസ്ലിം ലീഗ് – ആർ.എസ്.പി നേതൃനിരയിലെ പ്രമുഖർ അണിനിരന്ന സ്വീകരണ ചടങ്ങ് യു.ഡി.എഫിന്റെ ഐക്യത്തിന്റെ വിളംബരമായി മാറി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.എ. അബ്ദുൽ മുത്തലിബ്, നഗരസഭാ അധ്യക്ഷൻ ജമാൽ മണക്കാടൻ തുടങ്ങി ഒട്ടേറെ പ്രമുഖർ സ്ഥാനാർത്ഥിയെ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പി.എ. അഹമ്മദ് കബീർ ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കളുടെ വൻ നിര തന്നെ ഗഫൂറിന് പിന്നിൽ അണിനിരന്നത് എതിർപാളയങ്ങളിൽ ആശങ്ക പടർത്തിയിട്ടുണ്ട്.
നിയമപാണ്ഡിത്യവും സമരവീര്യവും കൈകോർക്കുന്ന കരുത്ത്!
കേവലം ഒരു സ്ഥാനാർത്ഥിയല്ല, മറിച്ച് കാൽനൂറ്റാണ്ടത്തെ നിയമപ്രവൃത്തിയിലൂടെ ആർജ്ജിച്ചെടുത്ത പക്വതയും കോളേജ് കാലം മുതൽ പോരാട്ടവീഥികളിൽ തെളിഞ്ഞെടുത്ത സമരവീര്യവുമാണ് അബ്ദുൽ ഗഫൂറിന്റെ കരുത്ത്. മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ വികസന പാത പിന്തുടരുന്ന ഗഫൂർ, നിലവിൽ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എന്ന നിലയിൽ സംഘടനാ രംഗത്തെ അതികായനാണ്. തൊഴിലാളി വർഗ്ഗത്തിന്റെ ശബ്ദമായി എസ്.ടി.യു ഉൾപ്പെടെയുള്ള സംഘടനകളെ നയിക്കുന്ന അദ്ദേഹത്തിന്റെ സാന്നിധ്യം മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
അനുഗ്രഹം തേടി, ജനങ്ങളിലേക്ക്…
സ്വീകരണത്തിന് ശേഷം കുസാറ്റ് ഗസ്റ്റ് ഹൗസിലെ ഇഫ്താർ വിരുന്നിലും തുടർന്ന് മണ്ഡലത്തിലെ ആത്മീയ – സാംസ്കാരിക നേതാക്കളെ നേരിട്ട് കണ്ടും അനുഗ്രഹം വാങ്ങിയ ഗഫൂർ, പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു.

