കളമശേരി
കളമശേരി മണ്ഡലത്തിൽ വ്യവസായമന്ത്രി പി രാജീവ് നടപ്പാക്കിയ ‘സ്നേഹവീട്’ പദ്ധതിയിൽ ഞായറാഴ്ച കല്ലിട്ടത് അഞ്ചുവീടുകൾക്ക്. കളമശേരി ശാന്തിഗിരി സഹൃദയ നഗറിൽ മേരി ഫ്രാൻസിസ്, കടുങ്ങല്ലൂർ ഏലൂക്കര ലക്ഷംവീട് നഗർ കരോട്ട് മാമ്പായിൽ ഹമീദ്, കരുമാല്ലൂർ ചെട്ടിക്കാട് ചേറ്റുവിതപറമ്പിൽ ലീല, കുന്നുകര കുത്തിയതോട് താനാട്ടുവീട്ടിൽ ഗീതാ സുബ്രൻ, ആലങ്ങാട് കൊടുവഴങ്ങ മുല്ലൂർ വീട്ടിൽ നീതു വിൻസെന്റ് എന്നിവരുടെ വീടുകൾക്കാണ് കല്ലിട്ടത്. കുടുംബനാഥ വിധവകളായവരുൾപ്പെടെ 30 കുടുംബങ്ങൾക്ക് സൗജന്യമായി വീട് നിർമിച്ചുനൽകുന്നതാണ് പദ്ധതി. ഇതിനകം ഒമ്പത് വീടുകളുടെ താക്കോൽ കൈമാറി. അഞ്ച് വീടുകളുടെ നിർമാണം പൂർത്തിയാക്കി. മൂന്ന് വീടുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. ഇതടക്കം 22 വീടുകളാണ് പദ്ധതിയിൽ പൂർത്തിയാകുന്നത്. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, സിയാൽ, സുഡ്കെമി, ഇൻകെൽ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രാജഗിരി ഫൗണ്ടേഷനാണ് പദ്ധതിയുടെ നിർവഹണം. ഇതോടൊപ്പം മറ്റ് സ്ഥാപനങ്ങളുടെ സഹായവുമുണ്ട്. ഒരാൾക്ക് എട്ടുലക്ഷം രൂപവീതം ചെലവഴിച്ചാണ് വീടുനിർമാണം. 500 ചതുരശ്രയടിയെങ്കിലും വിസ്തീർണമുള്ള വീടുകളാണ് നിർമിക്കുന്നത്.

