കളമശ്ശേരി: കേരളത്തിലെ വൈജ്ഞാനിക തൊഴിൽ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് സംസ്ഥാനത്തെ ആദ്യത്തെ ‘വർക്ക് നിയർ ഹോം’ കേന്ദ്രം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കുന്ന ‘സ്കില്ലിംഗ് കളമശ്ശേരി യൂത്ത്’ (സ്കൈ) പദ്ധതിയുടെ ഭാഗമായാണ് വർക്ക് നിയർ ഹോം യാഥാർഥ്യമായത്. ഐടി മേഖലയിലെ ജീവനക്കാർക്കും, ഐടി അനുബന്ധ മേഖലകളിലെ ജീവനക്കാർക്കും, ഫ്രീ ലാൻസ് പ്രൊഫഷണലുകൾക്കും മറ്റ് വൈജ്ഞാനിക തൊഴിലാളികൾക്കും ദീർഘദൂര യാത്ര ഒഴിവാക്കി വീടിനടുത്ത് ജോലി ചെയ്യാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
പ്രൊഫഷണലുകളുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രാദേശികതലത്തിൽ നൂതനമായ തൊഴിൽ സംസ്കാരം വളർത്തിയെടുക്കാൻ ഇതുപോലെയുള്ള സംരഭങ്ങൾക്ക് സാധിക്കുമെന്ന് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമ്യ തോമസ് പറഞ്ഞു. അതിവേഗ ഇൻ്റർനെറ്റ് കണക്ടിവിറ്റി, തടസ്സമില്ലാത്ത വൈദ്യുതി, കോൺഫറൻസ് റൂം, വ്യക്തിഗത ജോലിസ്ഥലം, കഫറ്റീരിയ, സി.സി.ടി.വി. തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളും കേന്ദ്രത്തിലുണ്ട്. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളിലെ യുവജനങ്ങൾക്കാണ് കേന്ദ്രത്തിൻ്റെ പ്രയോജനം ലഭിക്കുക.
വർക്ക് നിയർ ഹോം സൗകര്യത്തോടൊപ്പം തൊഴിൽ വിപണിയിലെ ആവശ്യമനുസരിച്ചുള്ള പരിശീലനം നൽകി യുവജനങ്ങളെ തൊഴിലിന് പ്രാപ്തരാക്കുന്ന സ്കിൽ ഡെവലപ്‌മെൻ്റ് സെൻ്ററും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ, വനിതകൾക്കായി ടാലി വിത്ത് റിയൽ ജി.എസ്.ടി., ഫോട്ടോഷോപ്പ്, കമ്പ്യൂട്ടർ, ഡി.ടി.പി. തുടങ്ങിയ കോഴ്സുകളും നടന്നു വരുന്നുണ്ട്. ഇതിനുപുറമേ, സംസ്ഥാന സർക്കാരിൻ്റെ അംഗീകാരമുള്ള ഏജൻസികളുമായി സഹകരിച്ച്, സ്ത്രീ-പുരുഷ ഭേദമന്യേ ബ്ലോക്ക് പഞ്ചായത്തിലെ യുവജനങ്ങൾക്കായി കൂടുതൽ പുതിയ കോഴ്സുകൾ നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങൾ നടന്ന് വരികയാണ് എന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.

