കളമശേരി; അർഹരായവർക്ക് പരമാവധി വേഗത്തിൽ പട്ടയം ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. ഏലൂർ ടൗൺഹാളിൽ ജില്ലാ പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഏറ്റവും കൂടുതൽപേർക്ക് പട്ടയം ലഭ്യമായത് ഈ സർക്കാരിന്റെ കാലത്താണ്. സർക്കാരിന്റെയും റവന്യുവകുപ്പിന്റെയും ഇടപെടലിലൂടെ കോതമംഗലം ഭാഗത്തെ പട്ടയപ്രശ്നങ്ങൾ പരിഹരിക്കാനായി. ലോകത്തിനുതന്നെ മാതൃകയായി അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. വിവിധ വിഭാഗങ്ങളിലുള്ള ആളുകളുടെ ക്ഷേമത്തിനായി സർക്കാർ വിവിധ കർമപദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ വിവിധ താലൂക്കുകളിലായി 310 പട്ടയങ്ങൾ വിതരണം ചെയ്തു. കോതമംഗലം– 25, കുന്നത്തുനാട്– 32, മൂവാറ്റുപുഴ– 8, കൊച്ചി– 13, കണയന്നൂർ– 9, ആലുവ– 4, 209 ലാൻഡ് ട്രിബ്യൂണൽ പട്ടയം, 10 ദേവസ്വം പട്ടയം എന്നിവയാണ് വിതരണം ചെയ്തത്. അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് വിനോദ് രാജ്, ഡെപ്യൂട്ടി കലക്ടർമാരായ കെ മനോജ്, സുനിത ജേക്കബ്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

