കളമശേരി; ഏലൂർ നഗരസഭയിലെ എടക്കത്താളത്ത് മായാദേവിയും മകൻ എസ് ശരത്തും തരക്കേടില്ലാത്ത ജീവിത ചുറ്റുപാടിൽനിന്ന് പൊടുന്നനെയാണ് അതിദാരിദ്ര്യത്തിന്റെ പടുകുഴിയിൽ വീണത്. പാട്ടുപുരയ്ക്കൽ ആലുങ്കൽ റോയൽ വില്ലേജ് റോഡിൽ താമസിക്കുന്ന ശരത്തിന്റെ അച്ഛൻ ഇ കെ ശശിധരൻ ഗ്യാസ് വിതരണക്കമ്പനി ജീവനക്കാരനായിരുന്നു. ശശിധരന്റെ പെട്ടന്നുള്ള മരണം കുടുംബത്തിന്റെ വരുമാനമില്ലാതാക്കി. തുടർന്ന്, ശരത്ത് ജോലിക്കുപോയിരുന്നെങ്കിലും കാഴ്ച പ്രശ്നമുണ്ടായിരുന്ന മായാദേവിക്ക് പൂർണമായും കാഴ്‌ച നഷ്‌ടമായതോടെ അതുമുടങ്ങി. ഒരു വർഷമായി മായാദേവി കിടപ്പിലാണ്. പുരയിടവും കോൺക്രീറ്റ് വീടും ഇവർക്കുണ്ട്. എന്നാൽ, അറ്റകുറ്റപ്പണി നടത്താതെ വീട് പൊട്ടിപ്പൊളിഞ്ഞ് ചോർന്നൊലിക്കാൻ തുടങ്ങി. ഇതോടെ നഗരസഭാ ചെയർമാൻ എ ഡി സുജിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ അറ്റകുറ്റപ്പണി നടത്തി പെയിന്റടിച്ചു. ഇൗ ഘട്ടത്തിലാണ് അതിദരിദ്രരുടെ പട്ടികയിൽ ശരത്ത് ഉൾപ്പെട്ടത്. ഇതുവഴി അമ്മയ്ക്കുള്ള മരുന്ന് വാതിൽപ്പടി സേവനംവഴി വീട്ടിലെത്തും. ഭക്ഷ്യസാധന കിറ്റ് സിഡിഎസ് വഴിയും ലഭിക്കും. അയൽക്കാരുടെ സഹായംകൂടി ആയതോടെ ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ശരത്ത്.

