“2020-ൽ അധികാരത്തിൽ കയറുമ്പോൾ കോവിഡ് മഹാമാരി സൃഷ്ട്ടിച്ച ആശങ്കകളായിരുന്നു മനസ്സ് നിറയെ. പല പരിമിധികൾ മുന്നിൽ കണ്ടപ്പോഴും ജനങ്ങളർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുകയായിരുന്നു ആദ്യ കടമ്പയായി മുന്നിലുണ്ടായിരുന്നത്. അത് തെല്ലും മാറ്റമില്ലാതെ കൂടെയുണ്ട് എന്നതാണ് അഞ്ചു വർഷങ്ങൾക്കിപ്പുറവും ഞങ്ങയുടെ വീറും വാശിയുമായി നിലകൊള്ളുന്നത്”. ആലങ്ങാട്ടെ ജനങ്ങൾക്ക് പ്രിയങ്കരനായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. എം മനാഫിൻ്റെ വാക്കുകളാണിത്.
കോവിഡ് മഹാമാരി തീർത്ത പ്രശ്നങ്ങൾ മുന്നിൽ കണ്ടപ്പോഴും ജനങ്ങൾക്കായി നിരവധി കാര്യങ്ങൾ മുന്നിൽനിന്നു ചെയ്യാൻ പഞ്ചായത്തിന് സാധിച്ചു. കെങ്ങോർപ്പിള്ളി ഹൈസ്‌കൂളിൽ 150 കിടക്കകളോട് കൂടിയ താൽക്കാലിക കോവിഡ് കെയർ സെൻ്റെർ 3 മാസത്തോളം പൂർണ സജ്ജമായി പ്രവർത്തിപ്പിച്ചു. കൂടാതെ വിവിധ സംഘടനകളുടെയും, വ്യക്തികളുടെയും സഹായത്താൽ സാമൂഹിക അടുക്കള നടത്തികൊണ്ടുപോകുകയും ചെയ്‌തത് ഒരുപാട്പേർക്ക് സഹായമാകുകയും ചെയ്‌തു.
ചരിത്രപരമായി ആലങ്ങാട് ഒരു കാർഷിക ഗ്രാമമാണ്. ഈ പ്രദേശം പണ്ട് “കരിക്കിൻ്റെ നാട്” എന്നും അറിയപ്പെട്ടിരുന്നു. ലോകപ്രശസ്ത ആലങ്ങാടൻ ശർക്കര ഇവിടുത്തെ പ്രധാന ഉത്പന്നമായിരുന്നു. ആ കാർഷിക പെരുമ തിരിച്ചുകൊണ്ടുവരുവാൻ പഞ്ചായത്ത് തലത്തിൽ കരിമ്പുകൃഷി പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. സംരംഭകത്വ വികസനത്തിന് ഊന്നൽ കൊടുത്തുകൊണ്ട് പുതിയ 228 സംരംഭങ്ങൾ തുടങ്ങുകയുണ്ടായി. ഒപ്പം ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങളുടെ എണ്ണത്തിലും വർദ്ധനവുണ്ടായി.
ഓപ്പറേഷൻ വാഹിനിയിലൂടെ നദികളുടെ നീരൊഴുക്ക് സുഗമമാക്കി, അതുവഴി ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനും, കൃഷിക്കും മറ്റാവശ്യങ്ങൾക്കുവായി ഉപയോഗിക്കാനും, വെള്ളക്കെട്ട് രൂപപ്പെടുന്നത് തടയാനും സാധിച്ചു. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കാലവർഷത്തിൽ വെള്ളംകയറുന്നത് പൂർണമായി തടയാൻ കഴിഞ്ഞു എന്നത് ഓപ്പറേഷൻ വാഹിനിയുടെ വലിയ വിജയം തന്നെയായിരുന്നു.
വിവിധ പ്രദേശങ്ങളിലെ പൈപ് ലൈൻ മാറ്റി സ്ഥാപിച്ചു. ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് വാട്ടർ ടാങ്ക് നിർമിച്ചു. 5 വാർഡുകളിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കണ്ടെത്തി. കൂടാതെ കുടിവെള്ള ക്ഷാമത്തിന്റെ പരിഹാരത്തിന് ജലജീവൻ മിഷൻ വഴി 2500-ൽ പരം പുതിയ കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കി.
പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തി. അത്യാധുനിക സൗകര്യത്തോടെ പുതിയ മെഡിക്കൽ ലാബ് സജ്ജമാക്കി. സബ് സെന്ററുകൾ ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററുകളായി ഉയർത്തി. 2.5 കോടി ചിലവിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് അത്യാധുനിക സൗകര്യത്തോടെയുള്ള പുതിയ കെട്ടിട നിർമ്മാണം പുരോഗമിക്കുന്നു.
പൊതുവിദ്യാലയങ്ങളിലും പൊതുസ്ഥാപനങ്ങളിലും നാപ്കിൻ ഡിസ്ട്രോയർ സ്ഥാപിച്ചു. അംഗനവാടികൾ നവീകരിച്ചു. എല്ലാ അംഗനവാടികളും സ്മാർട്ട് ആക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. 50 ലക്ഷം രൂപ ചിലവിൽ ബഡ്‌സ് സ്കൂളിന് സ്വന്തമായി കെട്ടിടം നിർമിച്ചു. 270 റോഡുകൾ സഞ്ചാരയോഗ്യമാക്കി. ഉറവിട മാലിന്യ സംസ്കരണത്തിനായി 3000- ളം ബയോ ബിന്നുകൾ സ്ഥാപിച്ചു. എല്ലാം ഓഫീസുകളും ഹരിത ഓഫീസുകളാക്കി മാറ്റി.
ഈ അഞ്ചു വർഷക്കാലവും നാടിനായി ഒരുപാട് കാര്യങ്ങൾ ചെയ്തുനൽകാൻ പഞ്ചായത്തിന് സാധിച്ചു. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പിലും നിറഞ്ഞ പ്രതീക്ഷയിലാണ് ഭരണ സമിതി.

