കളമശേരി
മുസ്ലിംലീഗ് എറണാകുളത്ത് നടത്തുന്ന ഗാസ ഐക്യദാർഢ്യ സദസ്സിന്റെ പ്രചാരണാർഥം കളമശേരിയിൽ നടന്ന കൺവൻഷൻ പ്രവർത്തകരുടെ ബഹളത്തെ തുടർന്ന് കൈയാങ്കളിയിലെത്തി. ഗാസ റാലിക്കുമുമ്പ് ജില്ലയിലെ ലീഗുകാർക്ക് നീതി നൽകുക, ഏകപക്ഷീയ നടപടികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്ടിയു പ്രവർത്തകരാണ് ബഹളം തുടങ്ങിയത്. ജില്ല, മണ്ഡലം നേതാക്കൾക്കും മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പി എം എ ലത്തീഫിനും മറ്റും എതിരെ അച്ചടക്കനടപടികൾ പിൻവലിച്ചശേഷം പരിപാടി നടത്തിയാൽ മതി എന്നാവശ്യപ്പെട്ടാണ് ഒരുവിഭാഗം ബഹളംവച്ചത്. ബഹളത്തെത്തുടർന്ന് വനിതാ ലീഗ് ജില്ലാ സെക്രട്ടറി ഡോ. സിമി അമീർ ഇറങ്ങിപ്പോയി. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന അഹമ്മദ് കബീർ വിഭാഗം പ്രവർത്തകരാണ് കൺവൻഷനിൽ പ്രതിഷേധിച്ചത്. ജില്ലയിൽ മേൽക്കൈയുള്ള കബീർപക്ഷത്തെ നിരവധി നേതാക്കൾ രണ്ടുവർഷമായി സസ്പെൻഷനിലാണ്. സസ്പെൻഷനിലായിരുന്ന ജില്ലാ പ്രസിഡന്റ് ഹംസ പറക്കാടൻ തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. ജില്ലയിലെ ലീഗിനെ ഇബ്രാഹിംകുഞ്ഞ് വിഭാഗം കൈയടക്കിവച്ചതിനാലാണ് നേതാക്കളുടെ സസ്പെൻഷൻ പിൻവലിക്കാത്തതും ജില്ലാകൗൺസിൽ വിളിച്ചുചേർക്കാത്തതും എന്ന ആക്ഷേപം ശക്തമാണ്. ജില്ലയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തതിനാൽ കബീർ വിഭാഗം ഇനി പാർടി പ്രവർത്തനങ്ങളിൽ സഹകരിക്കില്ല എന്ന പ്രഖ്യാപനമാണ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം വിളിച്ചുകൂട്ടിയ ഗാസ ഐക്യദാർഢ്യ സംഘാടകസമിതി യോഗത്തിൽനിന്ന് ദേശീയ സെക്രട്ടറി ടി എ അഹമ്മദ് കബീർ വിട്ടുനിന്നതിലൂടെ നടത്തിയത്.

