കളമശേരി: ‘കൃഷിക്കൊപ്പം കളമശേരി’ പദ്ധതിയുടെ ഭാഗമായി ഏലൂരിലെ വടക്കുംഭാഗം പാടശേഖരത്തിലെ ഇരുപതേക്കറിൽ നെൽക്കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ എ ഡി സുജിൽ, ഫാക്ട് ഫിനാൻസ് ഡയറക്‌ടർ എസ് ശക്തിമണി, കൃഷി ഓഫീസർ എയ്‌ഞ്ചല സിറിയക് തുടങ്ങിയവർ സംസാരിച്ചു.30 വർഷത്തിലേറെയായി തരിശുകിടന്ന ഭൂമിയിലാണ് കൃഷിക്കൊപ്പം പദ്ധതിയിൽ പൊന്ന് വിളയിച്ചത്. നഗരസഭ ആസൂത്രണ ഫണ്ടിൽ ഉൾപ്പെടുത്തി മൂന്നുലക്ഷം രൂപ നൽകി. കൂടാതെ 8.5 ലക്ഷം രൂപ ചെലവഴിച്ച് പമ്പ്‌ഹൗസും സ്ഥാപിച്ചു. നെൽക്കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് ഫാക്‌ടും സാമ്പത്തികസഹായം നൽകിയിരുന്നു.വടക്കുംഭാഗം പാടശേഖരസമിതിയാണ് കൃഷി ഇറക്കിയത്. കഴിഞ്ഞ ആഗസ്‌ത് 10ന് കേരള കാർഷിക സർവകലാശാല വികസിപ്പിച്ച ഉയർന്ന ഉൽപ്പാദനശേഷിയുള്ള ‘പൗർണമി’ വിത്താണ് വിതച്ചത്. രണ്ടാംഘട്ട വിളവെടുപ്പ് പത്തിനുശേഷം നടത്തും. ആകെ 50 ടൺ വിളവാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി വൻ വിജയമായതോടെ 50 ഏക്കറിലേക്കുകൂടി കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം. കൃഷി കൂടുതൽ വിപുലീകരിച്ചശേഷം അരി ബ്രാൻഡാക്കി വിൽക്കാനും പരിപാടിയുണ്ട്.

