കളമശേരി
കളമശേരി നഗരസഭയിലെ പൊട്ടച്ചാൽ, പരുത്തേലി പ്രദേശങ്ങളിൽ പ്രളയ, വെള്ളക്കെട്ട് സാധ്യതകൾ പൂർണമായി ഒഴിവാക്കാന്‍ നടപ്പാക്കുന്ന പ്രളയനിവാരണ പദ്ധതിയുടെ ടെൻഡർ നടപടി പൂർത്തിയായി. 11.93 കോടി രൂപയുടേതാണ് നിർമാണ കരാർ. മേരിമാത കൺസ്ട്രക്ഷൻസിനാണ് കരാർ ലഭിച്ചത്. പദ്ധതിക്ക് നേരത്തേ 14.5 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. പ്രഖ്യാപിച്ച സമയപരിധിക്കുള്ളിൽത്തന്നെ പദ്ധതി പൂർത്തിയാക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അൽഫിയ നഗർ, അറഫാ നഗർ, വിദ്യാനഗർ, പൊട്ടച്ചാൽ, കൊച്ചി സർവകലാശാല തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ട് പൂർണമായി ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരത്ത് ചേർന്ന റീബിൽഡ് കേരള ഇനീഷ്യേറ്റീവ് ഇംപ്ലിമെന്റേഷന്‍ കമ്മിറ്റിയും തുടർന്ന് മന്ത്രിസഭയും പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. പൊട്ടച്ചാൽ തോടിന്റെ സമഗ്ര നവീകരണമാണ് ലക്ഷ്യമിടുന്നത്. വർഷങ്ങളായി വെള്ളക്കെട്ടുള്ള പ്രദേശത്ത് മന്ത്രി പി രാജീവിന്റെ നിർദേശപ്രകാരം ജലവിഭവവകുപ്പ് മാപ്പിങ് നടത്തിയാണ് പദ്ധതി തയ്യാറാക്കിയത്. ബോക്സ് കൽവർട്ട് ഉപയോഗിച്ച് വീതികൂട്ടി, തോട് സംരക്ഷിക്കും. 1037 മീറ്റർ ദൈർഘ്യത്തിൽ തോടിന്റെ വീതി കൂട്ടും. മഴക്കാലത്തെത്തുന്ന വെള്ളം മുഴുവൻ സുഗമമായി ഒഴുകിപ്പോകാൻ വഴിയൊരുക്കുന്ന വിധത്തിലാണ് പദ്ധതിയുടെ രൂപകൽപ്പനയെന്ന് ഇറിഗേഷൻവകുപ്പ് അറിയിച്ചു. വർഷക്കാലത്ത് ജലമൊഴുക്ക് താങ്ങാനുള്ള ശേഷിയില്ലാത്തതിനാൽ പെട്ടെന്ന് വെള്ളക്കെട്ടിന് കാരണമാകുന്നതായി ജലവിഭവവകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തി. ജനവാസമേഖലകളായ പൊട്ടച്ചാൽ, കുസാറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കാൻ പദ്ധതിയിലൂടെ കഴിയുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

